ജി.സി.സി ഗെയിംസ്: കുവൈത്ത് മുന്നില്‍; ബഹ്റൈൻ രണ്ടാം സ്ഥാനത്ത്
ജി.സി.സി ഗെയിംസ് സമാപിക്കാന്‍ നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ കുവൈത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. 28 സ്വര്‍ണവും 22 വെള്ളിയും 25 വെങ്കലവുമാണ് കുവൈത്ത് സ്വന്തമാക്കിയിട്ടുള്ളത്. 20 സ്വര്‍ണവും 20 വെള്ളിയും 16 വെങ്കലവും നേടിയ ബഹ്റൈനാണ് രണ്ടാം സ്ഥാനത്ത്. 17 സ്വര്‍ണവും 13 വെള്ളിയും പത്ത് വെങ്കലവും നേടിയ യു.എ.ഇ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
പുരുഷന്മാരുടെ ഹാന്‍ഡ് ബാളില്‍ കുവൈത്ത് ബഹ്റൈനെ നേരിടുന്നു. ബഹ്റൈന്‍ ജയിച്ചു അവസാന സ്ഥാനത്തായിരുന്ന യു.എ.ഇ കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. ജൂഡോ, ബാസ്കറ്റ് ബാള്‍ എന്നിവയിലെ സ്വര്‍ണമാണ് അവര്‍ക്ക് കരുത്തായത്. 12 സ്വര്‍ണവും 19 വെള്ളിയും 13 വെങ്കലവും നേടിയ ഖത്തര്‍ നാലാം സ്ഥാനത്താണ്. 11 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവും നേടിയ സൗദി അഞ്ചാം സ്ഥാനത്തും 11 സ്വര്‍ണവും അഞ്ച് വെള്ളിയും 11 വെങ്കലവും നേടിയ ഒമാന്‍ ആറാം സ്ഥാനത്തുമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
ഹാന്‍ഡ് ബാള്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഫുട്സാല്‍, നീന്തല്‍, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെന്‍സിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിള്‍ ടെന്നിസ്, പാഡെല്‍, ഇലക്‌ട്രോണിക് സ്പോര്‍ട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം. മേയ് 31ന് സമാപിക്കും. ജി.സി.സി ഗെയിംസില്‍ ആദ്യമായി ഫുട്സാല്‍, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിള്‍ ടെന്നിസ്, ബാസ്കറ്റ്ബാള്‍, ഇലക്‌ട്രോണിക് ഗെയിംസ് എന്നിവയില്‍ വനിതകള്‍ക്കും മത്സരമുണ്ട്.