ഒമിക്രോൺ വന്നത് കോവിഡ് കുറയുന്നതിന്റെ സൂചന,പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‌ദ്ധർ
ഒമിക്രോണിനെ പേടിക്കേണ്ടതില്ലെന്നും രോഗം വന്നത് നല്ലതിനാണെന്നും ആരോഗ്യ വിദഗ്‌ദ്ധർ. കോവിഡിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു. ആംസ്റ്റർഡാമിലെ വാക്സിൻ സ്ട്രാറ്റജി തലവൻ മാർക്കോ കാവലറിയാണ് ഇക്കാര്യം പറഞ്ഞത്. ഒമിക്രോണിന്റെ കടന്നുവരവോടെ കോവിഡ് മഹാമാരി പാൻഡമിക്ക് ഘട്ടത്തിൽ നിന്ന് എൻഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങിയെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാൻ ലോകം പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ രോഗത്തിന്റെ അവസാനം എന്നാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ, അടിക്കടി കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നും പ്രകൃതിദത്തമായി തന്നെ ഈ വൈറസിനെതിരായ രോഗപ്രതിരോധശേഷി കൈവരിക്കാൻ പലർക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി കൂട്ടിച്ചേർത്തു.
അതേസമയം, യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒമിക്രോൺ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ ഇത് ഒഴിവാക്കുന്നതിന് വേണ്ടി നിരന്തരമായി ബൂസ്റ്റർ ഡോസുകൾ നൽകിയാൽ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.