പ്രണയിനിയെ കബളിപ്പിക്കാൻ 'സിനിമാ സ്റ്റൈൽ' അപകടം; രക്ഷകനായി എത്തിയ കാമുകൻ വധശ്രമത്തിന് പിടിയിൽ
ഷീബ വിജയൻ
പത്തനംതിട്ട: പിണങ്ങിപ്പോയ കാമുകിയുടെ മനസ്സ് മാറ്റാൻ വാഹനാപകടം ആസൂത്രണം ചെയ്ത യുവാവും സുഹൃത്തും പോലീസിന്റെ പിടിയിലായി. കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ (24), സുഹൃത്ത് അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്. ഡിസംബർ 23-നായിരുന്നു സിനിമാ തിരക്കഥയെ വെല്ലുന്ന സംഭവം നടന്നത്.
കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം അജാസ് കാറിടിച്ച് വീഴ്ത്തി. തുടർന്ന് അജാസ് കാർ നിർത്താതെ പോയി. തൊട്ടുപിന്നാലെ മറ്റൊരു കാറിൽ 'രക്ഷകനായി' എത്തിയ രഞ്ജിത്ത്, നാട്ടുകാരോട് താൻ യുവതിയുടെ ഭർത്താവാണെന്ന് കള്ളം പറഞ്ഞ് അവളെ ആശുപത്രിയിലെത്തിച്ചു. അപകടത്തിലൂടെ യുവതിയുടെ അനുകമ്പ പിടിച്ചുപറ്റി പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാൽ, അപകടം നടന്ന ഉടനെ രഞ്ജിത്ത് അവിടെ എത്തിയതും യുവതി തന്റെ ഭാര്യയാണെന്ന് നാട്ടുകാരോട് പറഞ്ഞതും പോലീസിൽ സംശയമുണ്ടാക്കി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചതോടെ വധശ്രമത്തിന്റെ ചുരുളഴിയുകയായിരുന്നു. പ്രതികൾ നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ്.
xddffddsf

