മങ്കിപോക്സ്; വാക്സിൻ വികസിപ്പിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്

മങ്കിപോക്‌സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗത്തിനുള്ള വാക്‌സിൽ വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലെ ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്നും മന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചെന്നും പൂനെവാലെ പറഞ്ഞു.
രോഗ നിർണയത്തിന്റേയും വാക്‌സിനുകളുടെയും കാര്യങ്ങൾ നിരീക്ഷിക്കാൻ ദേശീയ ടാസ്‌ക് ഫോഴ്‌സ് ടീമിനെ രൂപികരിച്ചെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയ പറഞ്ഞു. അതിനിടെ സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. തിരൂരങ്ങാടി സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 27നാണ് ഇയാൾ യുഎഇയിൽ നിന്ന് കോഴിക്കോട് എയർപോർട്ടിൽ എത്തുന്നത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാൽ എന്‍ഐവിയുടെ നിർദ്ദേശ പ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം സാമ്പിളുകൾ ശേഖരിച്ച് നെഗറ്റീവ് ആയെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഈ മാസം 14 നാണ് യുഎഇയിൽ നിന്ന് വന്ന യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.