മുഖച്ഛായ മാറ്റാൻ തയ്യാറെടുത്ത് ബഹ്റൈൻ
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണംചെയ്ത് മുന്നോട്ടുകുതിക്കുക എന്ന ലക്ഷ്യവുമായി രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ പ്രഖ്യാപ്പിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ ഭൂവിസ്തൃതി 60 ശതമാനം വർധിപ്പിച്ച് പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ പദ്ധതി, സ്പോർട്സ് സിറ്റി തുടങ്ങിയ വൻ പദ്ധതികളാണ് വരും വർഷങ്ങളിൽ ഇതിന്റെ ഭാഗമായി നടപ്പിലാക്കുക. ടെലികോം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപാദനം, ആരോഗ്യം എന്നിവയുൾപ്പെടെ 22 സുപ്രധാന മേഖലകളിൽ 30 ബില്യൺ ഡോളർ നിക്ഷേപമാണ് കൊണ്ടുവരുന്നത്. ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയാണ് പദ്ധതികൾ പ്രഖ്യാപ്പിച്ചത്. പുതിയ നിക്ഷേപങ്ങൾ യുവജനങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കുമെന്നും, മികച്ച ആരോഗ്യപരിചരണം, ഭവനങ്ങൾ, ജോലി സാധ്യതകൾ എന്നിവ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് ദ്വീപ് നഗരങ്ങളാണ് പുതുതായി നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ 183 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഫാഷ്ത് അൽ ജാരിം എന്ന ഏറ്റവും വലിയ നഗരത്തിൽ റസിഡൻഷ്യൽ, ലോജിസ്റ്റിക്സ്, ടൂറിസം ഹബുകളും പുതിയ വിമാനത്താവളവുമുണ്ടാകും. 25 കിലോമീറ്റർ നീളത്തിൽ നാലുവരിയിൽ പുതിയതായി നിർമിക്കുന്ന കിങ് ഹമദ് കോസ്‌വേ, സൗദി അറേബ്യയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരവും സഞ്ചാരവും സുഗമമാക്കുമെന്നും, 109 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ശൃംഖല രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.