ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ആറുകോടിയിലേറെ രൂപ നഷ്ടപരിഹാരം


 

ഷാർജ : ദുബൈയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂർ സ്വദേശിക്ക് 3.1 മില്യൺ ദിർഹം (ഏകദേശം ആറുകോടി 20 ലക്ഷം രൂപ) നഷ്ടപരിഹാരം. ദുബായ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. അന്നമനട സ്വദേശി സിജീഷ് പാണാട്ട് സുബ്രഹ്മണ്യൻ (41) ആണ് കോടതിയുടെ അനുകൂലവിധി നേടിയത്. 2020 മേയ് 18-നാണ് ദുബായിൽ സ്വകാര്യകമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന സിജീഷിന് വാഹനാപകടത്തിൽ പരിക്കേറ്റത്. അൽഐൻ അൽ ഫഖയ്ക്ക് സമീപം സിജേഷ് ഓടിച്ചിരുന്ന വാഹനത്തിനു പിന്നിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. തുടർന്ന് രണ്ടുമാസത്തിലേറെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി നാട്ടിലേക്കു പോയി. കേരളത്തിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലായിരുന്നു തുടർചികിത്സ.
ദുബായിലെ അഭിഭാഷകനും നോർക്ക-റൂട്ട്‌സ് നിയമോപദേശകനുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയാണ് അബ്ദുല്ല അൽ നഖ്ബി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സ് വഴി സിജീഷിന് നഷ്ടപരിഹാരം അനുവദിച്ചുകിട്ടാൻ കേസ് ഫയൽചെയ്തത്. ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി നൽകിയ കേസിലാണ് ദുബായ് കോടതിയുടെ വിധി.

You might also like

Most Viewed