തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതാൻ കേന്ദ്രം; ഭേദഗതി ബിൽ ഇന്ന് പാർലമെൻ്റിൽ
ഷീബ വിജയ൯
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ.) ഭേദഗതി ബിൽ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതുന്നതാണ് ബിൽ. തൊഴിൽ ദിനം കൂട്ടി സംസ്ഥാന സർക്കാരുകളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് പുതിയ ബിൽ. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് മാറ്റി വി.ബി. ജി. റാം. ജി. എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. 2005-ൽ അന്നത്തെ യു.പി.എ. സർക്കാർ ആരംഭിച്ച എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നത് 125 ദിവസമായി ഉയർത്താനാണ് പുതിയ ബില്ലിൽ നിർദേശിക്കുന്നത്. ജോലി പൂർത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളിൽ വേതനം നൽകണമെന്നും സമയപരിധിക്കുള്ളിൽ വേതനം നൽകിയില്ലെങ്കിൽ തൊഴിൽരഹിത വേതനത്തിനും ബില്ലിൽ വ്യവസ്ഥയുണ്ട്.പുതിയ ബിൽ പ്രകാരം വേതനത്തിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറും വഹിക്കേണ്ടി വരും.
നേരത്തെ തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങൾ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സർക്കാറുകൾ വഹിച്ചിരുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 100 ശതമാനം കേന്ദ്രം വഹിക്കും. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങൾ നൽകേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കും. കേന്ദ്രം നിർദേശിക്കുന്ന പഞ്ചായത്തുകളിൽ മാത്രമായിരിക്കും തൊഴിലുറപ്പിലെ ജോലി. നിയമം പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനകം പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കണമെന്നും ബില്ലിലുണ്ട്.
QWWEWQW
