തുല്യതാ സർട്ടിഫിക്കറ്റ് : ഇന്ത്യൻ അധ്യാപകർക്കെതിരെ നടപടി തുടങ്ങി
ദുബൈ : വിവിധ ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത ഇന്ത്യക്കാരായ അധ്യാപകരെ തൊഴിലിൽ നിന്ന് പിരിച്ചുവിട്ടു തുടങ്ങി. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് നടപടിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകൾ, ബ്രിട്ടീഷ്, അമേരിക്കൻ തുടങ്ങി നിരവധി സ്കൂളുകളാണ് നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതോടെ ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് അധ്യാപകരുടെയും അധ്യാപികമാരുടെയും കുടുംബങ്ങളാണ് തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്.
ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന യോഗ്യത വേണമെന്നത് നിർബന്ധമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ഈ രാജ്യങ്ങൾ പരിഗണിക്കുന്നത്.
എന്നാൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് മാത്രമേ ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകൾ അംഗീകാരം നൽകുന്നുള്ളൂ. ഇത്തരം ഉദ്യോഗാർത്ഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് (ഈക്വലൻസി) നൽകി വരാറുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ജോലിയിൽ തുടരാൻ അനുവദിക്കാവൂ എന്ന് കർശന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പുകൾ നൽകിയിട്ടുള്ളത്.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബിരുദം നേടിയവരിൽ വലിയൊരു ശതമാനം പേരും സർക്കാർ സ്ഥാപനങ്ങളിലോ അംഗീകൃത സ്ഥാപനങ്ങളിലോ പഠനം നടത്തിയവരല്ല. സർക്കാർ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് ചെയ്ത സ്ഥാപനങ്ങളിലും പ്രവേശനം നേടാത്തവർ ഓരോ സർവ്വകലാശാലക്ക് കീഴിൽ പ്രൈവറ്റ് ആയിട്ടാണ് രജിസ്റ്റർ ചെയ്ത് പഠിച്ചിട്ടുള്ളത്. പാരലൽ കോളേജുകൾ, ദഅ്വാ കോളേജുകൾ, കോഒാപറേറ്റീവ് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠനം നടത്തിയവരെല്ലാം പ്രൈവറ്റ് ആയിട്ടാണ് രജിസ്റ്റർ ചെയ്ത് പഠിച്ചിരുന്നത്.
ഇത്തരം വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്കിന് പകരമായി അധികമായി ഒരു വിഷയം കൂടി പഠിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴും ഈ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം തുടർന്ന് വരികയാണ്. ഇത്തരത്തിൽ ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്കും ഒരേ സർട്ടിഫിക്കറ്റാണ് നൽകിവരുന്നത്.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജോലിക്കെത്തുന്പോൾ പഠനം നടത്തിയത് റഗുലർ, പ്രൈവറ്റ് എന്നിങ്ങനെ കൃത്യമായി കോൺസുലേറ്റും സർവ്വകലാശാലകളുമായി ചേർന്ന് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്തവരെ അയോഗ്യരാക്കുന്ന നടപടി കർക്കശമാക്കിയതാണ് നിരവധി പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമായത്.
യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളായ അജ്മാൻ, ഷാർജ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇതിനകം നൂറോളം പേർക്ക് സ്കൂളുകൾ ജോലി അവസാനിപ്പിക്കാൻ നോട്ടീസ് നൽകി കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ വേനലവധി കഴിഞ്ഞ് സപ്തംബർ മാസത്തിൽ സ്കൂളുകൾ തുറക്കാനിരിക്കെ സപ്തംബർ 31നകം അംഗീകാരം നേടാൻ കഴിയാത്തവരോട് ജോലി അവസാനിപ്പിക്കാനാണ് നോട്ടീസ് നൽകിയിട്ടുണ്ട്.




