കൂറ്റൻ സൗരോർജ പ്ലാന്‍റ് തുറന്ന് ഷാർജ

ഷീബ വിജയൻ
ഷാർജ: എമിറേറ്റിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സൗരോർജ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. ‘സന’ എന്നുപേരിട്ട പ്ലാന്‍റ് ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയാണ് സമർപ്പിച്ചത്. സജാ ഗ്യാസ് കോംപ്ലക്സിൽ 8,50,000 ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന പ്ലാന്‍റിന് 60 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. എട്ടു വർഷമെടുത്ത് നിർമിച്ച പ്ലാന്‍റിൽ 13,780 വീടുകൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എമിറേറ്റിലെ എണ്ണ, പ്രകൃതി വാതക സംസ്കരണ സംവിധാനങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യാൻ പ്ലാന്റിന് സഹായിക്കും. 98,000 സോളാർ പാനലുകളാണ് പ്ലാന്‍റിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലൂടെ പ്രതിവർഷം 66,000 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കാനും സഹായിക്കും. ഇത് പരിസ്ഥിതി സുസ്ഥിരതക്ക് വലിയ മുതൽക്കൂട്ടാകും. സുസ്ഥിര ഊർജത്തിലേക്കുള്ള യാത്രയിലെ വലിയ കുതിച്ചുചാട്ടത്തെയാണ് പ്ലാന്‍റ് പ്രതിനിധാനം ചെയ്യുന്നതെന്ന് ശൈഖ് സുൽത്താൻ ബിൻ അഹ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു.
sdsdds