ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; പൃഥ്വി ഷായ്ക്ക് വിലക്ക്
മുംബൈ: ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടൊയാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. നിരോധിച്ച മരുന്ന് കൂടിയ അളവിൽ പൃഥ്വിയുടെ രക്തത്തിൽ കണ്ടെത്തിയിരുന്നു. ചുമയ്ക്കുള്ള മരുന്നിൽ അടങ്ങിയ ടെർബറ്റലൈനിന്റെ അംശമാണ് പൃഥ്വിക്ക് വിനയായത്.
ഈ വർഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാന്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. സാന്പിൾ പരിശോധനയ്ക്ക് അയച്ചത് മുതൽ ഈ വർഷം നവംബർ 15 വരെയാണ് താരത്തിന് വിലേക്കേർപ്പെടുത്തിയത്. ഇക്കാലയളവിൽ പൃഥ്വി ക്രിക്കറ്റിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണം.
ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തി. ഇക്കാര്യം ബി.സി.സി.ഐ അംഗീകരിക്കുകയും ചെയ്തു. പൃഥ്വിയുടെ വിശദീകരണം തൃപ്തികരമാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. നേരത്തെ, പരിക്ക് പൂർണമായും ഭേദമാവാത്തതിനാൽ താരത്തെ വിൻഡീസ് പര്യടനത്തിലുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.

