ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ
കോഴിക്കോട് : പി.യു.ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്ന സംഭവവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ. മലയാളത്തിലെ ദൃശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നെപ്പോലെ സാധാരണക്കാരിയായ മലയാളിക്ക് സ്ത്രീ പീഡനമായിട്ടാണ് തോന്നുന്നതെന്ന് അവർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറമാണ്. മാതാവിനും ഭർത്താവിനും സഹോദരി സഹോദരന്മാർക്കും ഏകമകനോടൊപ്പവും മനസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്. അതിനാൽ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തിൽ പ്രതിഷേധിച്ച് ഇന്നു മുതൽ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തിൽ ഞാൻ നിസ്സഹായയാണ്. സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്– വാർത്താക്കുറിപ്പിൽ പി.ടി. ഉഷ വ്യക്തമാക്കി.

