സൗദി അറേബ്യയില്‍ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയരാൻ ആദ്യ വനിത
സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് കുതിച്ചുയരും. മുപ്പത്തിമൂന്നുകാരായായ റയ്യാന ബാര്‍ണവിയാണ് ചരിത്രം അടയാളപ്പെടുത്താന്‍ ഒരുങ്ങുന്നത്. റയ്യാനക്കൊപ്പം അലി അല്‍ഖര്‍നിയും ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകും.ഈ വര്‍ഷം ജൂണിന് ശേഷമാകും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇവരുടെയാത്ര എന്നാണ് സൗദി സ്‌പെയ്‌സ് കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. എ എക്‌സ്-2 ബഹിരാകാശ ദൗത്യത്തിലാണ് ഇവര്‍ പങ്കാളികളാവുക. മറിയം ഫിര്‍ദൗസ്, അലി അല്‍ഗാംദി എന്നീ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കുകൂടി സൗദി പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് നാലുപേരുടെയും പരിശീലനം ആരംഭിച്ചത്. അമേരിക്കയിലെ ഹൂസ്റ്റണിലെ ആക്‌സിയോം സ്‌പെയ്‌സുമായി ചേര്‍ന്നാണ് ബഹിരാകാശ പരിശീലന പരിപാടി.
സൗദി അറേബ്യയെ സംബന്ധിച്ച് ഈ ബഹിരാകാശ യാത്ര ചരിത്ര ദൗത്യമാണ്. ദൗത്യം വിജയകരമായാല്‍ ഒരേസമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി സൗദി മാറും. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായും അന്താരാഷ്ട്ര ഏജന്‍സിയായ ആക്സിയോം സ്പേസുമായും സഹകരിച്ചാണ് സൗദി സ്പേസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സുസ്ഥിര വികസനം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്തമേഖലകളില്‍ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് സൗദിയുടെ മുന്നിലുള്ളത്. ബഹിരാകാശ ദൗത്യങ്ങളെ പിന്തുണക്കാന്‍ രാജ്യത്തിന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി സ്പേസ് കമ്മീഷന്‍ ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ അമീര്‍ അല്‍ സ്വാഹ വ്യക്തമാക്കി.
hfghfghf
