സൗദിയിലെ ഗ്രാൻഡ് മോസ്‌കിൽ ആദ്യമായി വനിത സുരക്ഷാ ഉദ്യോഗസ്ഥ
റിയാദ്: സൗദിയിലെ ഗ്രാൻഡ് മോസ്‌കിൽ സുരക്ഷാ ഉദ്യോഗസ്ഥയായി വനിതയെ ചുമതലപ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് നടപ്പാക്കിയ നിരവധി പരിഷ്‌കാരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കവെയാണ് പുതിയ മാറ്റം.
സുരക്ഷാ യൂണിഫോം ധരിച്ച വനിതാ ഗാർഡുകളുടെ ചിത്രങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പരന്പരകളിൽ ഒന്നുമാത്രമാണ് സൗദിയുടെ ആഭ്യന്തര സുരക്ഷാ സേനയിൽ സ്ത്രീകളെയും വിന്യസിക്കുകയെന്നത്. ഇത് സമീപകാലത്ത് എടുത്ത ഏറ്റവും വലിയ നീക്കമാണിത്.
മുഹമ്മദ് ബിൻ സൽമാന്റെ 2030 വിഷന്‍ സംരംഭത്തിൽ മുന്പ് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന എല്ലാ മേഖലകളിലും സൗദി സ്ത്രീകൾക്ക് പങ്കെടുക്കാൻ അനുമതി ലഭിക്കും. ഇതിന്‍റെ ഭാഗമായി ഒന്നിലധികം സൈനിക തസ്തികകളിലേയ്ക്ക് സൗദിയിലെ സ്ത്രീകൾക്ക് ചേരാമെന്നാണ് തീരുമാനം. സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ്, ആർമി ഫോഴ്സ് ആന്റ് ആർമി ഫോഴ്സസ് മെഡിക്കൽ സർവീസസ് എന്നിവയിൽ അംഗമാകാം.



