സൗദിയിൽ ടാക്സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധം; പാലിച്ചില്ലലെങ്കിൽ 3000 റിയാൽ പിഴ
റിയാദ്: ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കി സൗദി പബ്ലിക് ട്രാൻസ്പോർട്ട് അഥോറിറ്റി(പി.ടി.എ). യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനാണ് തീരുമാനം. നിയമം പാലിക്കാത്ത ടാക്‌സികൾക്ക് 3000 റിയാൽ പിഴ ചുമത്തുമെന്നും പിടിഎ അറിയിച്ചു. മീറ്റർ പ്രവർത്തിക്കാത്ത ടാക്‌സികളിൽ സൗജ്യന്യ യാത്ര അനുവദിക്കണമെന്നും ട്രാൻസ്പോർട്ട് അഥോറിറ്റി നിർദേശിച്ചു. യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാർ കാണുംവിധം ടാക്‌സികളിൽ എഴുതിവയ്ക്കണമെന്നാണ് നിർദ്ദേശം. പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയർപോർട്ട് ടാക്‌സി എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. ഫാമിലി ടാക്‌സി സർവ്വീസിനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് അഞ്ച് വാഹനങ്ങൾ വേണമെന്നും അഥോറിറ്റി അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ ആയിരിക്കണം സർവ്വ്വീസിന് ഉപയോഗിക്കേണ്ടത്. സൗദി വനിതകൾ ആയിരിക്കണം ഈ ടാക്സികൾ ഓടിക്കേണ്ടതെന്നും അഥോറിറ്റി നിർദ്ദേശിച്ചു. റിയാദ്, മക്ക, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ 250 ടാക്സികളും മദീന, ദമാം എന്നീ നഗരങ്ങളിൽ നൂറു ടാക്‌സികളുമുള്ള കമ്പനികൾക്ക് മാത്രമേ പബ്ലിക് ടാക്‌സി ലൈസൻസ് അനുവദിക്കൂവെന്നും പിടിഐ അറിയിച്ചു.

