ദുബായ് ട്രേഡ് സെന്ററിൽ ജൈറ്റക്‌സ് സാങ്കേതിക വാരാഘോഷം ആരംഭിച്ചു
ദുബായ്: ദുബായ് ട്രേഡ് സെന്ററിൽ ജൈറ്റക്‌സ് സാങ്കേതിക വാരാഘോഷം ആരംഭിച്ചു. പുത്തൻ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സമ്മേളിക്കുന്ന മേളയുടെ 39-ാം പതിപ്പില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നായി 4500 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. മനസ്സിന്റെയും സാങ്കേതിക സമ്പദ്‌വ്യവസ്ഥയുടെയും സംയോജനം എന്നതാണ് ഈ വർഷത്തെ പ്രമേയം. അതിവേഗ സെല്ലുലാർ നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയായ 5-ജിയാണ് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം. നിലവിൽ ഉള്ളതിനേക്കാൾ 10 മുതൽ 20 മടങ്ങുവരെ വേഗത്തിൽ ഇതിൽ ഡൗൺലോഡിങ് നടത്താം. നിർമിതബുദ്ധി, റോബോട്ടിക്‌സ് തുടങ്ങിയ മേഖലയിലെ പ്രശസ്ത സംരംഭകർക്ക് പുറമെ, പുത്തൻ സ്റ്റാർട്ടപ്പുകളുടെ ശില്പികളും മേളയിൽ അണിനിരക്കുന്നുണ്ട്.
മൊബിലിറ്റി, റീട്ടെയ്ൽ, ആരോഗ്യസംരക്ഷണം എന്നിവയിൽ ആഗോളതലത്തിൽ ആദ്യമായി ഡെമോകൾ സാന്നിധ്യം അറിയിക്കും. ഐടി രംഗത്തെ പ്രമുഖരായ 15 കമ്പനികളെ ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പവിലിയനും സ്റ്റാർട്ടപ്പ് രംഗത്തെ 18 കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയനും കേരളത്തിന്റേതായി പ്രദർശനത്തിനുണ്ട്.
ഐഒടി, റോബട്ടിക്സ്, ബ്ലോക് ചെയിൻ തുടങ്ങിയ മേഖലകളിലെ 15 കമ്പനികളുടെ പവിലിയൻ ഷെയ്ഖ് റാഷിദ് ഹാളിനു സമീപവും സ്റ്റാർട്ടപ്പ് കമ്പനികളെ പരിചയപ്പെടുത്തുന്ന പവിലിയൻ സബീൽ ആറിലുമാണ് ഒരുക്കിയിരിക്കുന്നത്. ഐടി രംഗത്തുള്ളവരുമായി നേരിട്ടു പരിചയപ്പെടാനും കൂടുതൽ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും സ്റ്റാളുകൾ സഹായിക്കും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ളവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയുമായി സ്മാർട് സർവിയലൻസ് കമ്പനി, എന്നിവ പ്രദർശനത്തിനുണ്ട്. മാസം 10 വരെയാണ് മേള. പാസ് വഴിയാണ് പ്രവേശനം.

