സൗദിയിൽ ഇഖാമ-തൊഴിൽ നിയമ ലംഘകർക്ക് ശിക്ഷ ആറുമാസം തടവും 50,000 റിയാൽ പിഴയും
റിയാദ് : സൗദി അറേബ്യയിൽ നിയമ ലംഘനം നടത്തുന്ന വിദേശികൾക്ക് ആറുമാസം തടവു ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോർട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇഖാമ, തൊഴിൽ നിയമ ലഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നാലു മാസം നീണ്ടു നിന്ന പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്‌പോർട്ട് വകുപ്പ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നതും തെരുവുകളിൽ കച്ചവടം നടത്തുന്നതും നിയമ ലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാൻ അനുമതിയില്ല. ഇഖാമയിൽ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നതും നിയമ ലംഘനമാണ്.
നിയമം ലംഘിക്കുന്നവർക്ക് ആറു മാസം തടവും 50,000 റിയാൽ പിഴയും ചുമത്തും. ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോർട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്ക് 10,000 റിയാൽ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും.
തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മുഴുവൻ വിദേശികളെയും നാടുകടത്തണമെന്നും അതിനുളള ശ്രമം തുടരുമെന്നും ആഭ്യന്തര വകുപ്പും തൊഴിൽ വകുപ്പും വ്യക്തമാക്കി.

