സൗദിയിലെ ജയിലുകളിൽ 38 മലയാളികൾ തടവിൽ കഴിയുന്നതായി റിപ്പോർട്ട്
ജിസാൻ : സൗദിയിലെ ജയിലുകളിൽ 38 മലയാളികൾ തടവിൽ കഴിയുന്നതായി റിപ്പോർട്ട്. എക്സിറ്റ് റീ എൻട്രി വിസയിൽ നാട്ടിൽ പോയി പുതിയ വിസയിൽ സൗദിയിൽ എത്തിയവരും തടവിൽ കഴിയുന്നവരിൽ ഉണ്ട്. ജിസാനിലെ ജയിലിൽ മാത്രം മുപ്പത്തിരണ്ട് മലയാളികളാണ് ഉള്ളത്.
കൊലപാതകം ഉൾപ്പെടെ വിവിധ കേസുകളിൽ പെട്ട് നാൽപ്പത്തിയെട്ടു ഇന്ത്യക്കാർ ആണ് സൗദിയിലെ യെമൻ അതിർത്തി പ്രദേശമായ ജിസാനിലെ സെൻട്രൽ ജയിലിൽ കഴിയുന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള പതിനാറ് പേരും ഇതിൽ ഉൾപ്പെടുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളായ ശിഹാബുദ്ധീൻ ഖാൻ, റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫെയർ അംഗം ഹാരിസ് കല്ലായി എന്നിവർ ജയിൽ സന്ദർശിച്ച് ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചു.
തമിഴ്നാട്, ആന്ധ്ര സ്വദേശികളായ രണ്ട് പേരാണ് കൊലപാതക കേസുകളിൽ തടവിൽ കഴിയുന്നത്. പഞ്ചാബ്, യു.പി, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ. ജിസാനിലെ നാടുകടത്തൽ കേന്ദ്രവും സംഘം സന്ദർശിച്ചു. നാല് ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.

