ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഖത്തറിലും നിരോധനം
40 മൈക്രോണിൽ കുറവുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഖത്തറിലും നിരോധനം. നിയമം നവംബർ 15 മുതലാണ് പ്രാബൽയത്തിൽ വരുന്നത്. കച്ചവട സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, വ്യവസായ കേന്ദ്രങ്ങൾ, കമ്പനികൾ എന്നിവടങ്ങളിലാണ് നിരോധനം ബാധകമാവുക. ഇവയുടെ വിതരണവും, കൈകാര്യം ചെയ്യലുമുൾപ്പെടെ നിരോധനത്തിന്റെ പരിധിയിൽ പെടും. പകരം, പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.പേപ്പർ കൊണ്ട് നിർമിച്ച ബാഗുകൾ, തുണി സഞ്ചികൾ, മണ്ണിൽ ലയിച്ചുചേരുന്ന തരത്തിലുള്ള ബാഗുകൾ എന്നിവയും ഉപയോഗിക്കാനാണ് മുനിസിപ്പാലിറ്റി നിർദ്ദേശിക്കുന്നത്.
40 മുതൽ 60 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ബാഗുകൾ പുനരുപയോഗിക്കാന്‍ സാധിക്കുന്നതിനാൽ, ഏത് വിഭാഗത്തിൽ പെടുന്ന പ്ലാസ്റ്റിക് ബാഗുകളാണെന്ന് അവയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിർദ്ദേശം. രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷണം, മാലിന്യ പുനരുപയോഗം എന്നിവ മുന്‍നിർത്തിയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചത്.