ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്

ജോലി നൽകിയതിന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. ബിഹാർ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകന്‍ തേജസ്വി യാദവിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ പരിശോധന നടത്തുന്നത്. ഈ കേസിൽ മാർച്ച് ഏഴിന് മകളും എംപിയുമായ മിസ ഭാരതിയുടെ ഡൽഹി പന്തര പാർക്കിലെ വസതിയിൽ വച്ച് ലാലു പ്രസാദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഇവിടെയാണ് ലാലു പ്രസാദ് വിശ്രമിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ഭാര്യ റാബ്രി ദേവിയെ പാറ്റ്‌നയിലെ വസതിയിലെത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലുവിനെയും റാബ്രി ദേവിയെയും കൂടാതെ പെൺമക്കൾ ഉൾപ്പടെ 12 പേരുകളാണ് എഫ്ഐആറിലുള്ളത്.
കേസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ യാദവിന്‍റെ സഹായിയും മുൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ഭോല യാദവിനെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി യാദവും കുടുംബാംഗങ്ങളും കുറഞ്ഞ നിരക്കിൽ ഭൂമി വാങ്ങിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാലുവിന്‍റെയും റാബ്രിയുടെയും മക്കളായ മിസയുടെയും ഹേമയുടെയും പേരുകൾ ചേർത്ത സിബിഐ കേസ്. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 15 ലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിവരികയാണ്.
stdr