ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു; ചൈനയുമായുള്ള സംഘർഷത്തിൽ പ്രതിപക്ഷത്തിനെതിരെ എസ് ജയ്ശങ്കർ

ചൈനയുമായുള്ള സംഘർഷത്തിൽ പ്രതിപക്ഷത്തിനെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയത് 1962ലാണ്. ചൈനീസ് അധിനിവേശം ഇന്നലെ നടന്നതുപോലെയാണ് പലരും പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ചൈനീസ് സ്ഥാനപതിയെ കണ്ടതിലും എസ് ജയ്ശങ്കർ പരോക്ഷ വിമർശനം ഉന്നയിച്ചു. കാര്യങ്ങൾ അറിയാൻ ചൈനീസ് സ്ഥാനപതിയെ അല്ല കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തി സംഘർഷം പ്രതിപക്ഷം പാർലമെൻ്റിൽ കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കിയിരുന്നു. ഡിസംബർ 9നായിരുന്നു സംഭവം അരുണാചൽ അതിർത്തിയിലെ തവാങ് സെക്ടറിലാണ് ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ ഏറ്റുമുട്ടിയത്. യാങ്സി മേഖലയിലൂടെ കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നമാണെങ്കിലും വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതാണ് യുഎസ് നിലപാട്. ചൈന യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾ നടത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നതായി യു എസ് പറഞ്ഞു. എന്നാൽ ഇന്ത്യൻ അതിർത്തിയിലെ സ്ഥിതിയിൽ മാറ്റമില്ലെന്നും മേഖലയിൽ പ്രശ്നങ്ങളില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. പൊതുവെ സ്ഥിരതയുള്ളതാണ് അതിർത്തിയിലെ അവസ്ഥയെന്നും ഇന്ത്യയുമായുള്ള ചർച്ചകൾ സൈനികതലത്തിലും നയതന്ത്രതലത്തിലും തുടരുകയാണെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവിൻ്റെ പ്രതികരണം.
DRGDERGD