ഗുജറാത്ത് പൊലീസിന്റെ എതിർപ്പ് മറികടന്ന് ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അത്താഴം കഴിച്ച് കെജ്‌രിവാൾ

ഗുജറാത്ത് പൊലീസിന്റെ എതിർപ്പിനെ മറികടന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിലെത്തി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് പോലീസ് കേജ്‌രിവാളിനെ തടഞ്ഞത്. എന്നാൽ തിങ്കളാഴ്ച്ച അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയ കെജ്‌രിവാൾ അത്താഴവും കഴിച്ചാണ് മടങ്ങിയത്. കെജ്‌രിവാളിനെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിവെച്ചു. നാടകീയമായ സംഭവങ്ങളാണ് ഇതേ തുടർന്ന് അറങ്ങേറിയത്. തുടർന്ന് ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെജ്‌രിവാൾ ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് അഹമ്മദാബാദിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. അതിനിടയിലാണ് തന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരാമോ എന്ന് ഓട്ടോ ഡ്രൈവർ വിക്രം ദന്താനി കെജ്‌രിവാളിനോട് ചോദിച്ചത്. "ഞാൻ നിങ്ങളുടെ ആരാധകനാണ്. പഞ്ചാബിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിങ്ങൾ അത്താഴം കഴിക്കാൻ പോയത് സമൂഹ മാധ്യമത്തിൽ കണ്ടു. എന്റെ വീട്ടിൽ വരാമോ?" എന്നാണ് ദന്താനി ചോദിച്ചത്. കെജ്‌രിവാൾ ഉടൻ തന്നെ ക്ഷണം സ്വീകരിച്ചു. "പഞ്ചാബിലെയും ഗുജറാത്തിലെയും ഓട്ടോ ഡ്രൈവർമാർ എന്നെ സ്‌നേഹിക്കുന്നു. ഇന്ന് വൈകിട്ടു തന്നെ വരണമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
atse