ഡൽഹിയിൽ ഓഗസ്റ്റ് 1 മുതൽ പഴയ മദ്യനയം
ഡൽഹിയിൽ ഓഗസ്റ്റ് 1 മുതൽ പഴയ മദ്യനയം നടപ്പിലാക്കും. അടുത്ത ആറ് മാസം ഡൽഹിയിൽ പഴയ മദ്യനയം തന്നെയാകും തുടരുക. ഓഗസ്റ്റ് 1 മുതൽ സർക്കാർ നിയന്ത്രണത്തിലുള്ള മദ്യശാലകൾ മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളൂ. കേന്ദ്രവുമായി പുതിയ എക്‌സൈസ് തീരുവയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യനയം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ എക്‌സൈസ് നയം പിൻവലിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള മദ്യശാലകൾ തുറക്കാനാണ് തീരുമാനം. ആവശ്യമായ നടപടികൾ ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 468 സ്വകാര്യ മദ്യശാലകൾ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ അടച്ചുപൂട്ടും. മദ്യലഭ്യതയിൽ ഈ നീക്കം ക്ഷാമമുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളാണ് സർക്കാരിന്റെ പുതിയ മദ്യനയം പരാജയപ്പെടാൻ കാരണമായത്. ഡൽഹിയിൽ മദ്യലഭ്യത കുറയ്ക്കാനും ക്ഷാമമുണ്ടാക്കാനുമാണ് അവരുടെ നീക്കം. മനീഷ് സിസോദിയ പറഞ്ഞു.
ഗുജറാത്തിനെപ്പോലെ ഡൽഹിയിലെ കടയുടമകളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി വ്യാജ മദ്യത്തിന്റെ വിൽപ്പന പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.