രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം; കെ. സുധാകരൻ


രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പിണറായി വിജയൻ എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്നത്. അതിനപ്പുറത്തേക് പ്രതിഷേധത്തിന്റെ രീതി മാറുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസിനെ പ്രതികൂട്ടിൽ നിർത്താൻ ഇ.പി ജയരാജന്റെ ബുദ്ധിയിൽ ഉദിച്ച ആശയമാണ് എകെജി സെന്റർ ആക്രമണം. അനുയായികളെ കൊണ്ട് ഇ.പി ജയരാജൻ തന്നെയാണ് ആക്രമണം നടത്തിയത്. വർഷങ്ങളോളം അന്വേഷിച്ചാലും പ്രതിയെ കിട്ടാൻ പോകുന്നില്ല. യഥാർത്ഥ പ്രതിയെ ഒളിപ്പിച്ചു വെച്ചിട്ട് അന്വേഷണം നടത്തിയിട്ടു എന്ത് കാര്യമെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ മാസം 30ന് രാത്രി 11.25ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആൾ സി.പി.ഐ.എം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല.

കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സൽ‍ കുറവായതിനാൽ‍ വ്യക്തത വരുത്താൻ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.

പാർ‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിലൂടെ സി.പി.ഐ.എം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചർച്ചയായി. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. 350ൽ‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

You might also like

Most Viewed