ഹിജാബ് വിവാദം; കർണാടകയിൽ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചുകൊണ്ട് ഉത്തരവ്
കർണാടകയിൽ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് സർക്കാർ. സംസ്ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജികൾ ഇന്ന് കർണാടക ഹൈക്കോടതി പരിഗണിച്ചിരുന്നു. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുന്പായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്ന് ഹർജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടു. ഭരണഘടനാ ചട്ടങ്ങൾക്കനുസരിച്ച് വിഷയത്തെ നോക്കിക്കാണണമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു. വികാരങ്ങൾ മാറ്റി വെക്കുക. നമുക്ക് വസ്തുതകളിലേക്കും ഭരണ ഘടന പറയുന്നതിലേക്കും പോവാം. വികാരങ്ങളാലല്ല നിയമനനുസരിച്ചാണ് ഞങ്ങൾ നീങ്ങുക. ഭരണഘടനയാണ് എന്റെ ഭഗവദ്ഗീത. ഭരണഘടന അനുസരിക്കുമെന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്തതാണ്, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പറഞ്ഞു.


