പെൺകുട്ടികൾക്കും എൻഡിഎ പരീക്ഷ എഴുതാം; സുപ്രീംകോടതി
ന്യൂഡൽഹി: നാഷണല്‍ ഡിഫന്‍സ് അക്കാഡമി പ്രവേശന പരീക്ഷ പെൺകുട്ടികൾക്കും എഴുതാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ വിവേചനമെന്നും കോടതി വിലയിരുത്തി. സെപ്റ്റംബർ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ജസ്റ്റീസുമാരായ സഞ്ജയ് കിഷണ്‍ കൗൾ, ഋഷികേഷ് റോയ് എന്നിവർ ഉൾപ്പെട്ട രണ്ടംഗ ഇടക്കാല ഉത്തരവ് ഇറക്കിയത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട സുപ്രീംകോടതി, സായുധസേനയില്‍ സത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് വിശേഷിപ്പിച്ചത്. ജുഡീഷ്യറിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. നിങ്ങള്‍ മാനസികാവസ്ഥ മാറ്റാന്‍ തയാറാകണമെന്നും സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.


