അഫ്ഗാൻ ജയിലുകളിൽ നിന്ന് മോചിതരായവരിൽ 9 മലയാളി യുവതികളും?
ന്യൂഡൽഹി: അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ നിന്ന് താലിബാൻ മോചിപ്പിച്ച 5000 ത്തോളം തടവുകാരിൽ ഐ.എസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം ഒന്പത് മലയാളികൾ ഉണ്ടെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്.
താലിബാൻ മോചിപ്പിച്ചവരെ അജ്ഞാത കേന്ദ്രത്തിൽ കൊണ്ട് പോയെന്നാണ് വിവരം. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഇസ്ലാമിക് േസ്റ്ററ്റ്, അൽഖൊയ്ദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും.
കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016 ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു. എന്നാൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹർജി നൽകിയത്. മകളെയും ചെറുമകളെയും നാട്ടിലെത്തിക്കാൻ കേന്ദ്ര−സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം.


