മുർഷിദാബാദിൽ 'ബാബരി മാതൃക' പള്ളി നിർമ്മാണം ആരംഭിച്ചു; സാക്ഷിയാകാൻ ആയിരങ്ങൾ
ഷീബ വിജയൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിയുടെ നിർമ്മാണത്തിന് തുടക്കമായി. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ബെൽദംഗയിൽ നിർമ്മാണം നടക്കുന്നത്. അയോധ്യയിലെ മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക ദിനമായ ഡിസംബർ 6-ന് ഇതിന്റെ തറക്കല്ലിടൽ നടന്നിരുന്നു.
ഏകദേശം 5,000-ത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ ഖുർആൻ പാരായണത്തിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് ജനത ഉന്നായൻ പാർട്ടി മേധാവി കൂടിയായ ഹുമയൂൺ കബീർ പറഞ്ഞു. പള്ളി നിർമ്മാണ പ്രഖ്യാപനത്തിന് പിന്നാലെ ഇദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലോകാവസാനം വരെ ബാബരി മസ്ജിദ് പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
dsddsdsds


