കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ ചോർത്തി
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഉന്നതരുടെ ഫോണുകൾ ചോർത്തിയതായി സംശയമുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. മോദി സർക്കാരിൽ നിലവിലുള്ള രണ്ട് മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും ഒരു സുപ്രീം കോടതി ജഡ്ജിയുടെയും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെയും ചില വ്യവസായികളുടെയും ഫോണുകൾ ചോർത്തിയതായാണ് പുറത്തുവരുന്ന വിവരം.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോണ്‍ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇ-മെയിൽ, ഫോണ്‍കോളുകൾ എന്നിവ ചോർത്തിയെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018നും 2019നും ഇടയിലാണ് ഫോണ്‍ ചോർത്തിയതെന്നാണ് വിവരം. ഇസ്രയേൽ കന്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്.