ആസാമിലെ സർക്കാർ മെഡിക്കൽ കോളേജിൽ 24 മണിക്കൂറിനിടെ മരിച്ചത് 12 കോവിഡ് രോഗികൾ
ഗോഹട്ടി: ആസാമിലെ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ മരിച്ചത് 12 കോവിഡ് രോഗികൾ. ഗോഹട്ടി മെഡിക്കൽ കോളേജിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രാത്രിയിൽ ഡോക്ടർമാർ ജോലിക്കെത്താതിനെ തുടർന്നാണ് കൂട്ടമരണങ്ങളെന്ന് ആരോപിക്കപ്പെടുന്നു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒൻപത് രോഗികളും വാർഡിൽ കിടത്തിയിരുന്ന മൂന്ന് രോഗികളുമാണ് മരിച്ചത്.
ഇവരുടെ ഓക്സിജൻ നില 90 ശതമാനത്തിലും താഴെയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അഭിജിത് ശർമ പറഞ്ഞു. രാത്രിയിൽ ഡോക്ടർമാർ ജോലിക്കെത്താറില്ലെന്ന് കോവിഡ് രോഗികളും മരിച്ചവരുടെ ബന്ധുക്കളും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കേശബ് മഹന്ത ആശുപത്രി സന്ദർശിച്ചു. മുതിർന്ന ഡോക്ടർമാരുടെ യോഗം വിളിക്കുകയും ചെയ്തു.