മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി
ഹൈദരാബാദ്: മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രസിഡന്‍റായിരിക്കെ അസർ നിരവധി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ ഭരണസമിതിയുടെ നടപടി. 2019 സെപ്റ്റംബറിലാണ് അസറിനെ അസോസിയേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നത്. ബിസിസിഐയുടെ അംഗീകാരമില്ലാത്ത ദുബായിലെ ടിടെൻ ക്രിക്കറ്റ് ടൂർണമെന്‍റിലെ ഒരു ടീമിന്‍റെ മാർഗനിർദേശകനാണ് അസറെന്നും ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണം ഉയർന്നിരുന്നു.
അസർ കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് അസോസിയേന്‍റെ ചിലർ പരാതിപ്പെടുകയായിരുന്നു. ഇതോടെയാണ് അസറിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്. ഒരു ഓംബുഡ്‌സ്മാന്‍റെ നിയമനത്തെ ചോദ്യംചെയ്തുവെന്നും അസോസിയേഷന്‍റെ അക്കൗണ്ട് അസർ മരവിപ്പിച്ചുവെന്നുമാണ് അസറിനെതിരെ ഉയരുന്ന മറ്റ് ആരോപണങ്ങൾ.
