താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയൊഴിഞ്ഞതിന്റെ പിന്നാലെ താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ഇന്നാണ് താജ്മഹൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് താജ്മഹൽ വീണ്ടും തുറന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് താജ്മഹലിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദിവസേന രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് താജ്മഹൽ സന്ദർശകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് താജ്മഹൽ ആദ്യം അടച്ചിടുന്നത്. കോവിഡ് കുറഞ്ഞതോടെ സെപ്റ്റംബറിൽ തുറന്നെങ്കിലും രണ്ടാം തരംഗത്തിന് പിന്നാലെ ഏപ്രിലിൽ വീണ്ടും അടച്ചിടുകയായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദർശകരുടെ എണ്ണംദിവസം 650 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
