കൊവിഡ്; സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി മരിച്ചു
ന്യൂഡൽഹി: വിഖ്യാത സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു. മകൻ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏറെനാളായി മേധാക്ഷയത്തിന് വീട്ടിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് വിലായത്ത് ഖാൻ, നിഖിൽ ബാനർജി എന്നിവർക്കൊപ്പം ഇന്ത്യയിലെ മുൻനിര സിത്താർവാദകരിൽ ഒരാളാണ് ദേബു ചൗധരി. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
