ഓൺലൈൻ ഗെയിമിൽ തോറ്റ വൈരാഗ്യത്തിൽ 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി
ബംഗളൂരു: ഓൺലൈൻ ഗെയിമിൽ തോറ്റ വൈരാഗ്യത്തിൽ 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിലെ ഉള്ളാളിൽ കെ.സി റോഡിലാണ് സംഭവം. ഉള്ളാൽ സ്വദേശിയായ ആഖീഫാണ് (12) മരിച്ചത്. ഓൺലൈൻ ഗെയിമിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 12 വയസ്സുകാരനെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസാണ് ഞായറാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് വീട്ടിൽനിന്നും കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ ഗെയിമിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയത്.
സുഹൃത്തുക്കളായ രണ്ടുപേരും ഓൺലൈൻ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയിൽ ആഖീഫിനെ തോൽപിക്കുമെന്ന് 17കാരൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ, കളിയിൽ ആഖീഫ് ജയിക്കുകയും 17കാരൻ പരാജയപ്പെടുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

