മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടിപ്പോയ തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകേട്ട് നിധിതേടി 50 അടിയോളം കുഴികുത്തിയ രണ്ട് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്. വീടിന് പിറകിലെ പറന്പിൽ നിധിയുണ്ട് എന്നാണ് തിരുവള്ളൂർ കോളനിയിലെ മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതേത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കൾ മറ്റ് ചിലരുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. മോട്ടോർ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേർ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്.
47 വയസ്സുകാരൻ രഘുപതിയും സാത്താങ്കുളം സ്വദേശി 19 വയസ്സുള്ള നിർമ്മൽ ഗണപതിയും ആശുപത്രിയിലെത്തിക്കുന്പഴേക്കും മരിച്ചിരുന്നു. മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലൻ എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ പാളയംകോട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ വീടിന് സമീപത്ത് നിന്ന് തലയോട്ടികളും മന്ത്രവാദത്തിനായുള്ള മറ്റു പല സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. നരബലിയ്ക്കായുള്ള ശ്രമം നടന്നതായി പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളിയായ മന്ത്രവാദിക്കായും തിരച്ചിൽ നടക്കുന്നു.

