ബിജെപി എംപി റാം സ്വരൂപ് തൂങ്ങി മരിച്ച നിലയില്‍
ഹിമാചല്‍ പ്രദേശിലെ ബിജെപി എംപി റാം സ്വരൂപ് ശർമയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി റാം സ്വരൂപിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 62 വയസ്സായിരുന്നു. വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ സഹായി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി എംപിയുടെ മുറിയുടെ വാതില്‍ ബലമായി തുറന്നു. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് റാം സ്വരൂപ് ലോക്സഭയിലെത്തിയത്. രണ്ട് തവണ എംപി ആയിട്ടുണ്ട്. 2014ലും 2019ലുമാണ് അദ്ദേഹം എംപിയായത്. റാം സ്വരൂപിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മാറ്റിവെച്ചു.

