ജനിതക മാറ്റം വന്ന വൈറസ്ബാധ ഇന്ത്യയിൽ ആറ് പേർക്ക്
ന്യൂഡൽഹി: ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാന്പിളുകളിൽ പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടന്നുവരികയാണ്.
