രാമക്ഷേത്ര നിർമ്മാണം: ഭൂമി പൂജയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്
ന്യൂഡൽഹി: കമൽനാഥിനു പിന്നാലെ അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്. ഭൂമി പൂജ ഇന്ത്യയിലെ ദേശീയ ഐക്യത്തിന്‍റെ ആഘോഷമാണെന്ന് പ്രിയങ്ക പറഞ്ഞു. സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്‍റെ ആഘോഷമാകാൻ ഈ പരിപാടിക്ക് കഴിയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക പ്രസ്താവനയിൽ പറഞ്ഞു.
രാമന്‍റേയും സീതയുടെയും അനുഗ്രഹത്താൽ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സാംസ്കാരികതയുടേയും അടിത്തറയായി മാറും. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമൻ എന്ന പേരിന്‍റെ സാരം. രാമൻ എല്ലാവരുടെയും ഉള്ളിലാണ്, രാമൻ എല്ലാവരോടൊപ്പമുണ്ട്− പ്രിയങ്ക പ്രസ്താവനയിൽ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരാൾ രാമ ക്ഷേത്രത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തുന്നത്. നേരത്തെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമാൽനാഥ് ഭൂമി പൂജയ്ക്ക് ആശംസ അർപ്പിച്ച് എത്തിയിരുന്നു. സംഘപരിവാർ കേന്ദ്രങ്ങളെ വരെ അതിശയിപ്പിച്ച പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് വിമർശനം ഉന്നയിച്ചത്.



