ബി.എസ്.എൻ.എല്ലിൽ സ്വയം വിരമിക്കാൻ തയ്യാറായവരുടെ കണക്കുകള്‍ പുറത്തുവിട്ട് ചെയര്‍മാര്‍

ന്യൂഡൽഹി: ലയനത്തിന് മുന്നോടിയായി ബി.എസ്.എൻ.എല്ലിൽ സ്വയം വിരമിക്കാനുള്ള തീരുമാനം അംഗീകരിച്ചത് 70000 പേർ. വി.ആർ.എസ് വിജ്ഞാപനം പുറത്തിറക്കി അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും പേർ സ്വയം വിരമിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ബി.എസ്.എൻ.എൽ ചെയർമാൻ പികെ പർവാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വി.ആർ.എസ് നിബന്ധനകൾ ബിഎസ്എൻഎല്ലിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്ക് അംഗീകരിക്കാനാവും. ഇതിൽ 77,000 പേരെങ്കിലും വിആർഎസ് അംഗീകരിക്കണം എന്നാണ് മാനേജ്മെന്റും സർക്കാരും ഉദ്ദേശിക്കുന്നത്. ഇനി ഏഴായിരം പേർ കൂടി വി.ആർ.എസ് അംഗീകരിച്ചാൽ ബി.എസ്.എൻ.എല്ലിൽ ലയന നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാവും.
അതേസമയം എത്ര പേർ വിരമിച്ചാലും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കണമെന്നാണ് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, വി.ആർ.എസിനോടുള്ള ജീവനക്കാരുടെ പ്രതികരണം ബി.എസ്.എൻ.എല്ലിനെയും കേന്ദ്രസർക്കാരിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. പാതിയിലേറെ ജീവനക്കാർ തൊഴിൽ അവസാനിപ്പിക്കുമ്പോൾ സേവനങ്ങൾ തടസമില്ലാതെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ എന്തുചെയ്യുമെന്നാണ് ഉറ്റുനോക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്സ്ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവർ. രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. വി.ആർ.എസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകി. തിങ്കളാഴ്ച ഇത് 70,000 ആയി. 2020 ജനുവരി 31 വരെ വി.ആർ.എസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്.