ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിനിടെ ദണ്ഡേവാഡയിൽ സ്ഫോടനം
റായ്പുർ : ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഛത്തീസ്ഗഡിലെ വനിത ബൂത്തിലെയും മുഖ്യമന്ത്രി രമൺ സിങ് മൽസരിക്കുന്ന രാജ്നന്ദൻഗാവിലെയും പോളിങ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തകരാറിലായതിനെത്തുടർന്ന് നിലച്ചു. നിമിഷങ്ങൾക്കകം തകരാർ പരിഹരിച്ച് പോളിങ് പുനഃരാരംഭിച്ചു.
പതിനെട്ടു മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ ദണ്ഡേവാഡയിൽ സ്ഫോടനം നടന്നു. പോളിങ് സ്റ്റേഷനുസമീപം മാവോയിസ്റ്റുകൾ സ്ഫോടനം നടത്തുകയായിരുന്നു. നേരത്തെ, വോട്ടെടുപ്പിന് മുന്നോടിയായി കട്ടേകല്യാൺ മേഖലയിൽനിന്ന് രണ്ടു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണു വോട്ടെടുപ്പ് നടക്കുന്നത്. ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വരെ നിയന്ത്രണത്തിനായി ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്നന്ദൻഗാവാണ് ശ്രദ്ധേയ മണ്ഡലം.



