ജെസീക്ക ലാലിന്റെ ഘാതകനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സഹോദരി

ന്യൂഡൽഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ജെസീക്ക ലാലിന്റെ ഘാതകന് മാപ്പ് നൽകുകയാണെന്നും മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും സഹോദരി സബ്രീന ലാൽ തീഹാർ ജയിൽ അധികൃതരെ അറിയിച്ചു. മോഡലും ബാർ ജീവനക്കാരിയുമായിരുന്ന ജെസീക്ക ലാൽ 1999ൽ തെക്കൻ ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് വെടിയേറ്റ് മരിച്ചത്. ഹരിയാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് വിനോദ് ശർമ്മയുടെ മകൻ മനുശർമ്മ എന്ന സിദ്ധാർത്ഥ വശിഷ്ഠയാണ് ജസീക്കയെ വധിച്ചത്. എന്നാൽ 2006ൽ ഇയാളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. തുടർന്ന് ജെസീക്കയുടെ സഹോദരി സബ്രീനയും മാദ്ധ്യമങ്ങളും നടത്തിയ ഇടപെടലിനെ തുടർന്ന് മനുശർമ്മയ്ക്കും കൂട്ടാളികൾക്കും ജീവപര്യന്തം ലഭിച്ചു. ജെസീക്കയുടെ മരണത്തെ ആസ്പദമാക്കി ബോളിവുഡിൽ നോ വൺ കിൽഡ് ജെസീക്ക എന്ന സിനിമയും ഇറങ്ങിയിരുന്നു.
മനു ശർമ്മയെ മോചിപ്പിക്കുന്നത് സംബന്ധിച്ച് സബ്രീനയുടെ അഭിപ്രായം ജയിൽ അധികൃതർ നേരത്തെ തേടിയിരുന്നു. ജയിലിൽ മനു ശർമ്മ മര്യാദക്കാരനാണെന്നും പരോപകാരിയും നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും ജയിൽ സൂപ്രണ്ട് സബ്രീനയെ അറിയിച്ചിരുന്നു.
കൊലപാതകം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുന്പോഴാണ് പ്രതിക്ക് മാപ്പ് നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജയിലിൽ കഴിയുന്ന മനു നടത്തുന്ന സന്നദ്ധ സേവനങ്ങളും മറ്റ് തടവുകാർക്ക് ചെയ്യുന്ന സഹായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ജയിൽ സൂപ്രണ്ടിന് അയച്ച കത്തിൽ സബ്രീന പറഞ്ഞു. ജയിലിൽ 15 വർഷം പൂർത്തിയാക്കി കഴിഞ്ഞു മനു ശർമ്മ.
ചെയ്ത കുറ്റത്തിന് മനു ജയിലിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. എന്റെ മനസാക്ഷി അദ്ദേഹത്തിന് മാപ്പ് നൽകിക്കഴിഞ്ഞു. ജയിൽശിക്ഷ ഒരു ശുദ്ധീകരണ പ്രക്രിയയായി കണ്ടാൽ മതി. താനും തന്റെ ജീവിതവുമായി ഒതുങ്ങാൻ ആഗ്രഹിക്കുന്നു. സഹോദരിയെ കൊന്നതിന്റെ പേരിൽ ദേഷ്യവുമായി ഇനി നടക്കാൻ ആഗ്രഹമില്ലെന്നും സബ്രീന പറഞ്ഞു.