ഡൽഹിയിൽ സമരക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി സർക്കാർ സ്ഥിരീകരണം
ഷീബ വിജയൻ
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സായുധ സേന വിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന പെല്ലറ്റ് തോക്കുകൾ ഡൽഹിയിൽ സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിന് നേരെ പ്രയോഗിച്ചുവെന്ന് സർക്കാർ ഒടുവിൽ സ്ഥിരീകരിച്ചു. പെല്ലറ്റ് പ്രയോഗിച്ചുവെന്ന പരാതികൾ ഉയർന്നപ്പോൾ ഡൽഹി പൊലീസ് ആദ്യം അക്കാര്യം അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ, പെല്ലറ്റ് തോക്കുകളും ഷോക്ക് ബാറ്റണുകളും സമരക്കാർക്ക് നേരെ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു തവണ വെടിവെച്ചാൽ നൂറുകണക്കിന് ലെഡ് ചീളുകൾ ഒന്നിച്ചു ചിതറിത്തെറിച്ച് ശരീരത്തിൽ തുളച്ചു കയറുമെന്നതാണ് പെല്ലറ്റ് തോക്കിന്റെ പ്രത്യേകത. ഇവ കണ്ണിലും ചെവിയിലും തറച്ചാൽ കാഴ്ച, കേൾവി ശേഷികളെ വരെ ഗുരുതരമായി ബാധിക്കും.
ഡൽഹിയിലെ വിവിധ ആശുപത്രികളിൽ നിന്ന് വിദ്യാർഥികൾ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. താൻ ആശുപത്രി സന്ദർശിച്ചപ്പോൾ പരിക്കേറ്റ സമരക്കാരിൽ പെല്ലറ്റുകൾ നീക്കം ചെയ്തയാളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്ക് നേരെ കാലാവധി കഴിഞ്ഞ കണ്ണീർവാതക ഷെല്ലുകളും ആണിതറച്ച വടികളും ഉപയോഗിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ഡിസംബറിൽ കാലാവധി കഴിഞ്ഞ ഷെല്ലുകളുടെ ഭാഗങ്ങൾ സി.ജെ.പി പുറത്തുവിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം ഷെല്ലുകൾ മനപ്പൂർവം ഉപയോഗിക്കുകയായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.
യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ എത്തിയ ബി.ജെ.പി ഗുണ്ടകൾ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ തല്ലിച്ചതക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതായി നേതാക്കൾ ആരോപിച്ചു. ഇവരിൽ ഭൂരിഭാഗവും സേനാംഗങ്ങളല്ലെന്നും സംഘപരിവാറുകാരാണെന്നും കോക്രോച്ച് നേതാവ് അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി. ലൈംഗികച്ചുവയോടെ പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും സി.ജെ.പി പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധ സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്ന യുവതിയുടെ പിൻഭാഗത്ത് ലാത്തികൊണ്ട് കുത്തുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും ഒട്ടേറെപ്പേർ പങ്കുവെച്ചു. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ലാത്തി പ്രയോഗിക്കാൻ ഇയാൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
ആണി തറച്ച വടി ഉപയോഗിച്ചുവെന്ന ആരോപണം ഡൽഹി പൊലീസും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിഷേധിച്ചെങ്കിലും, വിശാൽ തോമർ എന്ന പൊലീസുകാരന്റെ കയ്യിലെ ആണിയുള്ള ലാത്തി പിടിച്ച് ചോദ്യം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ സി.ജെ.പി പുറത്തുവിട്ടു. കൂടാതെ മുമ്പ് ബിഹാറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അക്രമസമരങ്ങളുടെ വിഡിയോകൾ ഉപയോഗിച്ച്, ഡൽഹി സമരത്തിൽ അക്രമം നടക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്താൻ ബി.ജെ.പിയും പൊലീസും ശ്രമിക്കുന്നതായി ഇവർ ആരോപിക്കുന്നു.
പ്രക്ഷോഭത്തിനിടെ പൊലീസുകാർ തന്നെ അവരുടെ വാഹനങ്ങളുടെ ചില്ല് തകർക്കുന്ന ദൃശ്യങ്ങളും സി.ജെ.പി പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം സമരക്കാരുടെ മേൽ കെട്ടിവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി.ജെ.പി വ്യക്തമാക്കി.
dfdfsdfsds

