ക്യൂ.ആർ കോഡും ഫോട്ടോയും മാത്രം; മുഖം മിനുക്കാനൊരുങ്ങി ആധാർ കാർഡ്
ഷീബ വിജയ൯
ന്യൂഡൽഹി: ആധാർ കാർഡിൻ്റെ രൂപം പരിഷ്കരിക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) തീരുമാനിച്ചു. ഉടമയുടെ ഫോട്ടോയും ക്യൂ.ആർ കോഡും മാത്രമുള്ള പുതിയ ആധാർ കാർഡ് നൽകുന്നതിനെക്കുറിച്ചാണ് അതോറിറ്റി ആലോചിക്കുന്നത്. വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും നിലവിലെ നിയമത്തിന് വിരുദ്ധമായ ഓഫ്‌ലൈൻ വെരിഫിക്കേഷൻ രീതികൾ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി.
ആധാറിനായുള്ള പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകൾ, ഇവൻ്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുന്നതിനും ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമായി ഡിസംബറിൽ ഒരു പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നുണ്ടെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ പറഞ്ഞു. കാർഡിൽ ഒരുപാട് വിശദാംശങ്ങൾ ആവശ്യമില്ലെന്നും, ഒരു ഫോട്ടോയും ക്യൂ.ആർ കോഡും മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം നിലവിലുള്ള കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തുടരും.
ഓഫ്‌ലൈൻ വെരിഫിക്കേഷൻ്റെ കാര്യത്തിൽ ഏതെങ്കിലും വ്യക്തിയുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ആധാർ നിയമം നിരോധിച്ചിരിക്കുന്നു. എന്നാൽ നിരവധി സ്ഥാപനങ്ങൾ നിലവിൽ ആധാർ കാർഡിൻ്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. ഇത് തടയാനായി നിയമം കൊണ്ടുവരാനാണ് ആലോചന. ഡിസംബർ ഒന്നിന് ആധാർ അതോറിറ്റിയുടെ പരിഗണനക്കായി ഈ ശുപാർശ സമർപ്പിക്കും. ആധാർ ഒരിക്കലും ഒരു രേഖയായി ഉപയോഗിക്കരുത്. ആധാർ നമ്പർ ഉപയോഗിച്ച് മാത്രമേ അത് ആധികാരികമാക്കാവൂ, അല്ലെങ്കിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ച് ഉറപ്പാക്കണം; അല്ലാത്തപക്ഷം അത് വ്യാജ രേഖയാകാൻ സാധ്യതയുണ്ടെന്നും ഭുവനേഷ് കുമാർ ചൂണ്ടിക്കാട്ടി. പുതിയ ആപ്പിൽ ഉപയോക്താക്കൾക്ക് വിലാസവും മറ്റും അപ്ഡേറ്റ് ചെയ്യാനും മൊബൈൽ ഫോൺ ഇല്ലാത്ത മറ്റ് കുടുംബാംഗങ്ങളെ അതേ ആപ്പിൽ ചേർക്കാനും കഴിയും.
SQWA
