പ്രധാനമന്ത്രി അഹ്മദാബാദിൽ; വിമാനം തകർന്ന സ്ഥലം സന്ദർശിച്ചു

ഷീബ വിജയൻ
അഹ്മദാബാദ്: വിമാനാപകടമുണ്ടായ ഗുജറാത്തിലെ അഹ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അപകട സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ച ആഭ്യന്തര മന്ത്രി, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും രാജ്യം ഒന്നാകെ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു.
എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റ ഗ്രൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ടാറ്റ ഗ്രൂപ് വഹിക്കും. ദാരുണമായ സംഭവത്തിൽ വളരെയധികം ദുഃഖിതരാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പം തങ്ങളുടെ ചിന്തകളും പ്രാർഥനകളുമുണ്ടെന്നും ടാറ്റ ഗ്രൂപ്പിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഇന്നലെ പറഞ്ഞിരുന്നു. ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ പുനർനിർമാണത്തിന് സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
DSFDSFDSFSDFDS