ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം നിലവിൽ വന്നതായി ട്രംമ്പ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് അമേരിക്ക ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തി. ഏപ്രിൽ 13 തിങ്കളാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണി മുതൽ ഉപരോധം നിലവിൽ വന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ അറിയിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം.
ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് സൈന്യം നിയന്ത്രിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പേർഷ്യൻ ഗൾഫിലെയും ഒമാൻ ഗൾഫിലെയും എല്ലാ ഇറാനിയൻ തുറമുഖങ്ങൾക്കും ഇത് ബാധകമാണ്. എന്നാൽ ഇറാനിലേയ്ക്ക് അല്ലാത്ത തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര ജലാതിർത്തിയിൽ ഇറാൻ ട്രാൻസിറ്റ് ഫീ നൽകിയ കപ്പലുകളെ യുഎസ് സൈന്യം തടയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും മേശപ്പുറത്തുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറ് ആഴ്ച നീണ്ടുനിന്ന പോരാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച വെടിനിർത്തൽ ഇതോടെ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. പത്ത് വർഷത്തിനിടയിൽ ആദ്യമായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്.
eqw3eqweqw




