മയക്കുമരുന്ന് കടത്ത്: ഏഷ്യൻ സ്വദേശിക്ക് അഞ്ച് വർഷം തടവും 3,000 ദിനാർ പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കായിക ഉപകരണങ്ങൾക്കുള്ളിൽ മാരക മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മുപ്പതുകാരനായ ഏഷ്യൻ സ്വദേശിക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 3,000 ബഹ്‌റൈൻ ദിനാറാണ് പിഴ.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് വൻ മയക്കുമരുന്ന് വേട്ടയ്ക്ക് വഴിയൊരുക്കിയത്. ഒരു ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ പാർസലിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. സ്കാനിംഗ് മെഷീൻ വഴി പരിശോധിച്ചപ്പോൾ പാർസലിനുള്ളിലെ ബാഡ്മിന്റൺ ബാറ്റുകളിൽ അസാധാരണമായ സാന്ദ്രത കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ബാറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള മെതാംഫെറ്റാമൈൻ (ഐസ്) കണ്ടെടുത്തു. ഏകദേശം അഞ്ച് കിലോയോളം മയക്കുമരുന്നാണ് ഇതിലുണ്ടായിരുന്നത്.
പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം സമാനമായ രീതിയിൽ എത്തിയ മറ്റൊരു പാക്കേജിലും കായിക ഉപകരണങ്ങൾക്കുള്ളിൽ മയക്കുമരുന്ന് കണ്ടെത്തി. രണ്ട് പാർസലുകളിലും രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പർ ഒന്നായിരുന്നു. തുടർന്ന് ലഹരിവിരുദ്ധ വിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പാർസൽ കൈപ്പറ്റാനായി എത്തിയ പ്രതിയെ കൊറിയർ കമ്പനി ജീവനക്കാരുടെ വേഷത്തിലെത്തിയ ഉദ്യോഗസ്ഥർ പിടികൂടി. മയക്കുമരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് തുലാസും ഇയാളിൽ നിന്ന് കണ്ടെടുത്തു.
dfdsdfsdesa




