നാല് മാസത്തിന് ശേഷം കുവൈത്തിൽ ജുമുഅ നമസ്‌കാരം ആരംഭിക്കുന്നു
കുവൈത്ത് സിറ്റി: നാലു മാസത്തിന് ശേഷം കുവൈത്തിൽ ജുമുഅ നമസ്‌കാരം ആരംഭിക്കുന്നു. ഇതിനോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. പതിനഞ്ച് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ജുമുഅയിൽ പങ്കെടുക്കാൻ അനുവാദമുള്ളത്. പകർച്ചവ്യാധികൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവർക്കും പ്രവേശനം അനുവദിക്കില്ല. ഖുതുബ പത്ത് മിനിറ്റാക്കി ക്രമീകരിക്കും. ജുമുഅയ്ക്ക് അര മണിക്കൂർ മുന്പ് മാത്രമാണ് പ്രവേശനം അനുവദിക്കുക. വിശ്വാസികൾ മുസല്ല കൊണ്ടുവരണം. മാസ്‌കും കൈയ്യുറകളും ധരിക്കണം. സാമൂഹിക അകലം പാലിക്കണം.
നമസ്‌കാരത്തിന് ശേഷം കൂട്ടം കൂടി നിൽക്കാതെ എത്രയും വേഗം പിരിഞ്ഞു പോകണം. പള്ളികളിലെ ശുചിമുറി തുറക്കില്ല. കൊവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആയിരത്തോളം പള്ളികളിലാണ് ജുമുഅ ഒരുക്കങ്ങൾ നടക്കുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിൽ മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിവെച്ചത്.

