കുവൈത്തിൽ മലയാളികളടക്കമുളള നഴ്‌സുമാർക്ക് യാത്രാവിലക്ക്
കുവൈത്ത് സിറ്റി: പ്രത്യേക അലവൻസ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകിയെന്ന കേസിൽ മലയാളികളടക്കം നിരവധി നഴ്‌സുമാർക്ക് കുവൈത്തിൽ യാത്രാ വിലക്ക്. വിവിധ രാജ്യങ്ങളിൽ നിന്നുളളവർ ഇത്തരത്തിൽ ആനൂകൂല്യം നേടിയെന്ന മറ്റ് ചില നഴ്‌സുമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന് കീഴിലുളള ആശുപത്രിയിലെ നഴ്‌സുമാരാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത്. ഇതിനിടെ കൈക്കൂലി വാങ്ങിയവർ രാജ്യം വിട്ടു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കാണ് ഇപ്പോൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന ആശുപത്രികളിലെ മേലധികാരികളുടെ ശുപാർശ അനുസരിച്ച് റിസ്‌ക് അലവൻസ് ലഭിക്കാറുണ്ട്. വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് 35 ദിനാർ, ഐ.സി.യുവിൽ 70 ദിനാർ, കീമോ വാർഡുകളിലെ നഴ്‌സുമാർക്ക് 105 ദിനാർ എന്നിങ്ങനെയാണ് റിസ്‌ക് അലവൻസിന്റെ നിരക്ക്. പലപ്പോഴും അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുമെങ്കിലും ഒന്നിച്ചിത് കിട്ടാറുണ്ട്. പെട്ടെന്ന് തുക കിട്ടാൻ വേണ്ടി കൈക്കൂലി നൽകിയെന്നാണ് കേസ്. കുവൈത്ത് നിയമപ്രകാരം കൈക്കൂലി വാങ്ങുന്നത് പോലെ തന്നെ കുറ്റകരമാണ് കൈക്കൂലി നൽകുന്നതും.

