മാധ്യമ പ്രവർത്തകയോട് പിതൃസ്‌നേഹം മാത്രമാണ്; ദുരുദ്ദേശ്യം ഇല്ലായിരുന്നെന്ന് സുരേഷ് ഗോപി
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. ദുരുദ്ദേശ്യം ഇല്ലായിരുന്നെന്ന് വിശദീകരണം. തനിക്ക് മാധ്യമ പ്രവർത്തകയോട് പിതൃസ്‌നേഹം മാത്രമാണ്. വളരെ വാത്‌സല്യത്തോടെയാണ് താന്‍ തൊട്ടത്. ജീവിതത്തിൽ ഇതുവരെ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും മാധ്യമപ്രവർത്തകർ തന്‍റെ വഴി മുടക്കുകയായിരുന്നു. ആ സമയം ആരെയും താന്‍ അടിക്കുകയൊ തള്ളുകയൊ ചെയ്തില്ല. വളരെ സൗഹൃദപരമായി ആണ് നിന്നത്. മാധ്യമപ്രവർത്തകയും ആ സമയത്ത് അതിൽ പ്രതിഷേധിച്ചില്ലല്ലൊ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ആ കുട്ടിക്ക് എന്തുതോന്നിയോ അതിനെ മാനിക്കുന്നു. മാപ്പ് പറയാനായി മാധ്യമപ്രവർത്തകയെ നേരിട്ടുവിളിച്ചിരുന്നു. എന്നാൽ ഫോണിൽ ലഭിച്ചില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. എന്നാലിത് ആവർത്തിച്ചിരുന്നു. അപ്പോഴും മാധ്യമ പ്രവർത്തക കൈ തട്ടിമാറ്റിയിരുന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമസ്ഥാപനം വ്യക്തമാക്കിയിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഫേസ്ബുക്കിലൂടെയും സുരേഷ് ഗോപി മാപ്പ് പറഞ്ഞു.
dfxdfx
