തമിഴ്‌നാട് രാജ്ഭവന് നേരേ ബോംബെറിഞ്ഞ സംഭവം; അന്വേഷണം സിബിഐക്കോ എൻഐഎയ്‌ക്കോ വിടണമെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ
തമിഴ്‌നാട് രാജ്ഭവന് നേരേ ബോംബെറിഞ്ഞ സംഭവത്തിൽ അന്വേഷണം സിബിഐക്കോ എന്‍ഐഎയ്‌ക്കോ വിടണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ എൽ. മുരുകന്‍. ഡിഎംകെ ഭരണഘടനയെ ആക്രമിക്കുകയാണ്. ഗവർണർ പോലും സംസ്ഥാനത്ത് സുരക്ഷിതനല്ല. ക്രമസമാധാനപ്രശ്‌നങ്ങൾ ആവർത്തിക്കുമ്പോഴും സ്റ്റാലിന്‍റെ പോലീസ് ഉറങ്ങുകയാണെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന കാര്യം ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജ്ഭവന്‍റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്.
സംഭവത്തിൽ കറുക വിനോദ് എന്നയായാൾ അറസ്റ്റിലായിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച ഗവർണർക്കെതിരെ ചെന്നൈ പൊലീസ് അസാധാരണ വാർത്താസമ്മേളനം നടത്തിയിരുന്നു. രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഒന്നിലധികം പേർ ചേർന്നാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞതെന്ന് ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ വിശദീകരണം. നിലവിൽ അറസ്റ്റിലായ ആൾ മാത്രമാണ് അക്രമത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്.
sefesf
