ഓൺലൈൻ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് 90,700രൂപ തട്ടിയെടുത്തു

ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് 90,700രൂപ ഓൺലൈനിലൂടെ തട്ടിയെടുത്തതായി പരാതി. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ ഹൗസിൽ മഞ്ജു ബിനുവിന്റെ തുകയാണ് നഷ്ടപ്പെട്ടത്. നാഷണൽ സൈബർ സെല്ലിൽ പരാതി നൽകി. പാസ്പോർട്ടിലെ പേര് തിരുത്താനായി മഞ്ജു ഓൺലൈൻ പോർട്ടലിൽ കഴിഞ്ഞ 26ന് അപേക്ഷ നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആലപ്പുഴയിലെ പാസ്പോർട്ട് സേവനകേന്ദ്രത്തിൽ രേഖകൾ പരിശോധിക്കുകയും ചെയ്തു. പാസ്പോർട്ട് കൊറിയർ വഴി അയച്ചു തരുന്നതിന് പത്തുരൂപ സർവീസ് ചാർജ്ജ് അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് രണ്ടിന് രാവിലെ 11മണിയോടെ മഞ്ജുവിന് ഒരു ഫോൺകോളെത്തി. ഇതിനായി ലിങ്കിട്ടു നൽകുകയും ചെയ്തു. തുടർന്ന് മഞ്ജുവിന്റെ പേരിൽ എസ്.ബി.ഐ കളർകോട് ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്ന് പത്തുരൂപ ഓൺലൈനായി അയച്ചു കൊടുത്തു. അല്പസമയത്തിനുള്ളിൽ പുതിയ ഫോർമാറ്റ് അയച്ചശേഷം അത് പൂരിപ്പിച്ച് അയക്കാൻ ആവശ്യപ്പെട്ടതുപ്രകാരം യു.പി.ഐ നമ്പർ ഉൾപ്പെടെ അയച്ചു കൊടുത്തു. 4ന് ഉച്ചക്ക് 11.30മണിയോടെ അക്കൗണ്ടിൽ നിന്ന് 90,700രൂപ പിൻവലിച്ചോ എന്ന് ചോദിച്ച് എസ്.ബി.ഐയിൽ നിന്നെന്ന വ്യാജേന ഒരു ഫോൺ സന്ദേശം വന്നു. സംശയം തോന്നിയ മഞ്ജുവിന്റെ ഭർത്താവ് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവിടെനിന്ന് ആരും വിളിച്ചില്ലെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ട വിവരം മനസിലായത്.
ഐ.സി.ഐ.സി ബാങ്കിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി. ബംഗ്ളൂരിലെ ബസോനേശ്വർ നഗറിലുള്ള ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് പണം 7ന് പിൻവലിച്ചതായി അറിയാനായി. ഇന്നലെ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ നാഷണൽ സൈബർസെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
zxgvxg